സിനിമാ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

കാലടിയില്‍ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
സിനിമാ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി:  കാലടിയില്‍ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.  രണ്ടാം പ്രതി രാഹുലാണ് അറസ്റ്റിലായത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ രാഷ്ട്രീയ ബജ്‌റംഗദള്‍ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂരിനെ പിടികൂടിയിരുന്നു. അങ്കമാലിയില്‍ നിന്നാണ് രതീഷിനെ പിടികൂടിയത്. സംഭവത്തില്‍ പങ്കാളിയായ മറ്റ് മൂന്നുപേര്‍ക്കായുളള അന്വേഷണം തുടരുകയാണ്.

കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടത്. ഈ വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല, കേരളം എന്നവര്‍ ഓര്‍ക്കണം. ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് ആക്രമിക്കപ്പെട്ടത്. കോവിഡ് 19 കാരണം ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് സെറ്റ് പൊളിച്ചത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍മുരളി. എല്ലാ അനുമതികളോടെയുമാണ് സെറ്റ് പണി പൂര്‍ത്തീകരിച്ചതെന്നും വയനാട്ടിലെ ഷെഡ്യൂളിനു ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചാല്‍ പള്ളിയിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി കാത്തിരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ ബേസില്‍ ജോസഫും നിര്‍മ്മാതാവ് സോഫി പോളും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com