അഞ്ജനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; പീഡനത്തിന് ഇരയായെന്ന് ബന്ധുക്കള്‍

ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
അഞ്ജനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; പീഡനത്തിന് ഇരയായെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നിരന്തരം പീഡനത്തിനിരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. താമസസ്ഥലത്തിനു പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടത്.

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളുടെ സുഹൃത്തുക്കളാണ് മകളുടെ മരണത്തിനു പിന്നിലെന്നും അമ്മ മിനി പറഞ്ഞു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് ഗോവയിലായിരുന്ന കാര്യം അറിഞ്ഞതെന്നും മിനി പറയുന്നു. മേയ് 13നാണ് ഗോവയിലെ ഒരു റിസോര്‍ട്ടില്‍ അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കോളജിലെ കൂട്ടുകാര്‍ കാരണമാണ് വീട്ടില്‍ നിന്ന് മകള്‍ അകന്നു കഴിയുന്നതെന്ന് കാണിച്ച് നാലു മാസം മുമ്പ് അഞ്ജനയുടെ കുടുംബം ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് കോടതിയിലെത്തിയിരുന്നു. പിന്നീട് സ്വന്തം ഇഷ്ടപ്രകാരം അഞ്ജനയെ കൂട്ടുകാര്‍ക്കൊപ്പം അയക്കാന്‍ കോടതി തീരുമാനിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് കുടുംബം കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഡിവൈഎസ്പി ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com