തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവു നൽകിയതിനെ തുടർന്ന് ജനങ്ങൾ പലയിടത്തും കൂട്ടംകൂടുന്നുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ കൂടുതൽ കർശനമായ നിലപാട് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മരണാനന്തര ചടങ്ങിന് 20പേരേ പാടുള്ളൂ എന്നാണ് സർക്കാർ നിർദേശം. എന്നാൽ, ഇതിൽ കൂടുതൽ പേർ പല ഘട്ടങ്ങളിലായി മരണ വീട്ടിൽ കയറി ഇറങ്ങുന്ന സാഹചര്യം ഉണ്ട്. വിവാഹത്തിന് 50 പേർക്കാണ് അനുമതി. ഇത് ലംഘിച്ച് വിവാഹത്തിനു മുൻപും ശേഷവും ആളുകൾ കൂടുന്നു. ബസ് സ്റ്റാൻഡിലും ഓട്ടോകളിലും തിരക്കുണ്ട്. വിലക്കു ലംഘിച്ച് ആളുകളെ കയറ്റുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തിരക്ക് ഒഴിവാക്കാൻ പൊലീസ് നടപടിയും കർശനമാക്കും. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് കർശനമാക്കണം. പിപിഇ കിറ്റുകൾ ധരിക്കാതെ രോഗികളുമായി ഇടപഴകരുത്. പൊലീസ് ഉദ്യോസ്ഥരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. എന്നാൽ, നിയന്ത്രണം നടപ്പിലാക്കുമ്പോൾ ജനങ്ങൾക്ക് ജീവനോപാധിക്ക് ഇളവുകൾ നൽകേണ്ടതുണ്ട്. ജനങ്ങളെ ജനപ്രതിനിധികൾ ബോധവത്കരിക്കണം. ഒറ്റ മനസോടെ ഇറങ്ങിയാൽ രോഗ വ്യാപനം തടയാൻ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ