കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ പഴുതടച്ച അന്വേഷണവുമായി ക്രൈംബ്രാഞ്ച്. കൊലപാതകത്തിന് ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഉത്രയെ കടിച്ചുകൊന്ന മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചിരുന്നു.
ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. പാമ്പിന്റെ വിഷം, പല്ലുകളുടെ അകലം തുടങ്ങിയ നിര്‍ണായക തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഉത്രയെ സംസ്‌കരിച്ചതിന് സമീപത്തു തന്നെയാണ് പാമ്പിനെയും കുഴിച്ചിട്ടിരുന്നത്. ഇവിടെ നിന്നും പാമ്പിന്റെ ജഡം പുറത്തെടുത്താണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ സംഭവദിവസം തന്നെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു.
പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതു കൂടി പരിഗണിച്ചാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്യാതെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സൂരജിന്റെ കുടുംബാംഗങ്ങൾക്ക് ഉൾപ്പടെ മറ്റു ചിലർക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഉത്രയുടെ കുടുംബം ആവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ സഹോദരി ഉൾപ്പടെ വീട്ടുകാരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഉത്ര വധക്കേസെന്ന് കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു. കേസില്‍ 80 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് ശ്രമം. സാഹചര്യ തെളിവുകള്‍ ഉപയോഗിച്ച് കേസ് തെളിയിക്കുക എന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ്. കുറ്റകൃത്യം നടന്ന സന്ദര്‍ഭത്തില്‍ ഭാര്യയും ഭര്‍ത്താവുമാണ് ഉണ്ടായിരുന്നത്. കേസില്‍ സാക്ഷികളില്ല. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നും കൊല്ലം എസ് പി പറഞ്ഞു.
ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പുപിടുത്തക്കാരനായ കല്ലുവാതുക്കല്‍ സ്വദേശി സുരേഷാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഫോണിലൂടെ പഠിച്ചു. 17000 രൂപ നല്‍കിയാണ് സുരേഷില്‍ നിന്ന് സൂരജ് രണ്ട് പാമ്പുകളെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ