സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം; ജില്ല തിരിച്ചുളള കണക്കുകള്‍ 

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ തുടര്‍ച്ചയായിവര്‍ധിച്ചതോടെ, വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണം 415 ആയി
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം; ജില്ല തിരിച്ചുളള കണക്കുകള്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ തുടര്‍ച്ചയായി വര്‍ധിച്ചതോടെ, വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണം 415 ആയി. കണ്ണൂരിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം ജില്ലയില്‍ 85 ആയി. പാലക്കാടാണ് തൊട്ടുപിന്നില്‍. ജില്ലയില്‍ 81 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

മലപ്പുറത്ത് 51 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരത്ത് 29 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുമ്പോള്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളില്‍ യഥാക്രമം 15,10,21,19,2 എന്നിങ്ങനെയാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മറ്റു രോഗികളുടെ കണക്കുകള്‍.

എറണാകുളത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 15 ആയി. തൃശൂര്‍ 18, കോഴിക്കോട് 26, വയനാട് 8, കാസര്‍കോട് 35 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. സംസ്ഥാനത്ത് പുതുതായി 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  പത്തുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ചവരില്‍ 29 പേര്‍ പാലക്കാട് നിന്നുളളവരാണ്. കണ്ണൂര്‍ എട്ട്, കോട്ടയം ആറ്, മലപ്പുറം, എറണാകുളം അഞ്ചുവീതം, തൃശൂര്‍, കൊല്ലം നാലുവീതം, കാസര്‍കോട്, ആലപ്പുഴ മൂന്നുവീതം, എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ മറ്റു കണക്കുകള്‍. പോസിറ്റീവായവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴ്‌നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പുതുച്ചേരി, ഗുജറാത്ത് ഒരാള്‍ വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തി രോഗം സ്ഥിരീകരിച്ചവര്‍. സമ്പര്‍ക്കം വഴി ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗമുക്തി നേടിയ പത്തുപേരില്‍ കോട്ടയം 1, മലപ്പുറം മൂന്ന്, ആലപ്പുഴ ഒന്ന്,പാലക്കാട് 2, എറണാകുളം 1,  കാസര്‍കോട് 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള കണക്കുകള്‍. 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

നിരീക്ഷണത്തിലുളളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04,336 പേരാണ് നീരീക്ഷണത്തില്‍ ഉളളത്. ഇവരില്‍ 1,03,528 പേര്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്.  808 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 56704 സ്രവസാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 54836 സാമ്പിളുകള്‍ രോഗബാധയില്ല എന്ന് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com