കണ്ണൂർ; ചക്ക വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ കാസർകോട് സ്വദേശി കോവിഡ് മുക്തനായി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ 43-കാരനാണ് ശസ്ത്രക്രിയയ്ക്ക് മുമ്പ് സ്രവപരിശോധന നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചക്കവീണുണ്ടായ പരിക്കിനും കോവിഡിനും ചികിത്സ ആരംഭിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽനിന്നാണ് മേയ് 19ന് ചക്ക വീണ് പരുക്കേറ്റ രോഗിയെകണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കഴുത്തിലെ കശേരുക്കൾ തകർന്നതായും സുഷുമ്‌നാനാഡിക്ക് സാരമായ പരിക്കേറ്റതായും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നിർദേശിച്ചു. എന്നാൽ കാസർകോട്ടുനിന്നു വന്നതിനാൽ സംശയത്തെത്തുടർന്ന് സ്രവപരിശോധന നടത്തുകയായിരുന്നു.
കോവിഡ് ബാധിതനാണെന്ന മുന്നറിയിപ്പില്ലാതെ എത്തിയ രോഗിയുമായി സമ്പർക്കമുണ്ടായ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ആരോഗ്യപ്രവർത്തകരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ തുടർച്ചയായ രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവായി. കോവിഡ് മുക്തനായതോടെ അദ്ദേഹത്തെ കോവിഡ് ഐസൊലേഷൻ ഐ.സി.യു.വിൽനിന്ന് ന്യൂറോ സർജറി ഐ.സി.യു.വിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ