തൃശ്ശൂർ: നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ സമീപവാസിയായ യുവതിയുടെ പേരിൽ കേസെടുത്തു. കടവല്ലൂർ വടക്കുംമുറി മാനംകണ്ടത്ത് ഷെഹിറയുടെ പേരിലാണ് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് വടക്കുംമുറിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവത്തിന് ഷെഹിറ ചങ്ങരംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുഞ്ഞിനെ കുറിച്ച് ഡോക്ടർ അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ യുവതി ഒഴിഞ്ഞു മാറി. തുടർന്ന് സംശയം തോന്നിയ ഡോക്ടർ ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചു. ചങ്ങരംകുളം പൊലീസ് കുന്നംകുളം പൊലീസിന് വിവരം കൈമാറി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അഴുകിയ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് തൃശ്ശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹ പരിശോധനാ ഫലം കിട്ടിയ ശേഷമേ മരണ കാരണം അറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ