ഈയാഴ്ച 355 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 27 പേര്‍ക്ക് മാത്രം; ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി, കണക്ക് ഇങ്ങനെ 

തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കേസുകള്‍ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുറവാണെന്നത് ആശ്വാസം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞായറാഴ്ച 53 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചുപേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം വഴി രോഗബാധ കണ്ടെത്തിയത്. തിങ്കളാഴ്ച കോവിഡ് കണ്ടെത്തിയവരുടെ എണ്ണം 49 ആണ്. ഇതില്‍ ആറുപേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം വഴി രോഗബാധ . ചൊവ്വാഴ്ച 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഏഴുപേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായത്. ബുധനാഴ്ച 40 പേര്‍ക്ക് കൂടി രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. എന്നാല്‍ സമ്പര്‍ക്കം വഴി രോഗബാധ കണ്ടെത്തിയവരുടെ കണക്കുകള്‍  ആശ്വാസം നല്‍കുന്നതാണ്. മൂന്നുപേര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ രോഗബാധ കണ്ടെത്തിയത്.

ഇന്നലെ 84 പേര്‍ക്കാണ് രോബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. എന്നിട്ടും സമ്പര്‍ക്കം വഴി അഞ്ചുപേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. ഇന്ന് 62 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് സമ്പര്‍ക്കം വഴി രോഗബാധ സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച മുതല്‍ വെളളിയാഴ്ച വരെയുളള ആറുദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 355 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ 27 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com