തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാടിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ ജില്ലയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണെന്നതിനാലാണ് ഇത്. സംസ്ഥാന ശരാശരിയേക്കാള്‍ ഇരട്ടിയാണ് കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്.
ജില്ലയില്‍ ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. കണ്ണൂര്‍ ജില്ലയിലെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടിവരുമെന്നും രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ ഇന്ന് ഏഴ് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 62 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ