തിരുവനന്തപുരം: സംസ്ഥാനത്ത് 22 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ നിലവിൽ സംസ്ഥാനത്ത് മൊത്തം 101 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇന്ന് പുതുതായി 62 പേർക്കുകൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂട്ടിയത്.
തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മേല്‍, കുറ്റിയാടി, വളയം, വടകര മുന്‍സിപ്പാലിറ്റി, കണ്ണൂര്‍ കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട്, കാസര്‍ഗോഡ് ജില്ലയിലെ കുമ്പള, പാലക്കാട് ജില്ലയിലെ കൊപ്പം, ഒറ്റപ്പാലം, വാണിയംകുളം, ആനക്കര, അലനല്ലൂര്‍, കോട്ടോപ്പാടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ചവരില്‍ 10 പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്ക് വീതവും കൊറോണ വൈറസ് ബാധ കണ്ടെത്തി. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ടുപേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നു പോസിറ്റീവായ ആളുകളില്‍ ഏറ്റവുമധികം പേര്‍ പാലക്കാട് ജില്ലക്കാരാണ്. 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍കോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നി ജില്ലകളില്‍ ഒരാള്‍ വീതവും എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ കണക്കുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ