ബെവ് ക്യു ആപ്പ് ഒഴിവാക്കില്ല; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

മദ്യവിതരണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വികസിപ്പിച്ച ബെവ് ക്യു ആപ്പ് തല്‍ക്കാലം തുടരാന്‍ തീരുമാനം
ബെവ് ക്യു ആപ്പ് ഒഴിവാക്കില്ല; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: മദ്യവിതരണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വികസിപ്പിച്ച ബെവ് ക്യു ആപ്പ് തല്‍ക്കാലം തുടരാന്‍ തീരുമാനം. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആപ്പിലൂടെ ടോക്കണ്‍ ബുക്ക് ചെയ്യാന്‍ പോലും കഴിയാതെ വന്നതോടെ, ആപ്പിനെതിരെ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ആപ്പ് നിര്‍മാതാക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണെന്ന പരിഗണനയാണ് നല്‍കിയതെന്നാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. തുടര്‍ക്രമീകരണങ്ങള്‍ ബവ്‌കോ എംഡി അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ബവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താറുമാറായതിനു പിന്നാലെയാണ് മന്ത്രി യോഗം വിളിച്ചത്.

ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബവ്‌കോ അധികൃതര്‍ അതൃപ്തി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശനം ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയര്‍കോഡ് കമ്പനി ഫെയ്‌സ്ബുക്ക് പേജില്‍നിന്നു പിന്‍വലിച്ചു.

മദ്യവിതരണത്തിന്റെ ആദ്യദിവസം പ്രതീക്ഷിച്ചത്ര വരുമാനം ബവ്‌കോയ്ക്ക് ലഭിച്ചിട്ടില്ല. ബുക്കിങ്ങിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ-ടോക്കണ്‍ ലഭിക്കാത്തതിനാലാണ് കച്ചവടം കുറഞ്ഞത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടര്‍ന്നാല്‍ ബവ്‌കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉപഭോക്താക്കളുടെ ഇ-ടോക്കണ്‍ പരിശോധിക്കാന്‍ ബവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പല ഷോപ്പുകളിലും ആപ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇ-ടോക്കണ്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി മദ്യം നല്‍കുകയാണ്. സോഫ്റ്റ്‌വെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാന്‍ വൈകുന്നതിനു കാരണം. പലര്‍ക്കും 5 മിനിട്ടു വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്.

ഒടിപി അയച്ചാലും രജിസ്‌ട്രേഷനില്‍ തടസം നേരിടുന്നു. സന്ദേശം ലഭിക്കാത്തത് മൊബൈല്‍ കമ്പനികളുടെ ഭാഗത്തെ പ്രശ്‌നമാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരക്ക് മുന്നില്‍ കണ്ട് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ ആപ്പ് നിര്‍മിച്ച കമ്പനിക്ക് കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com