പനിയുമായി ആശുപത്രിയില്‍ എത്തുന്നവരെ പ്രവേശന കവാടത്തില്‍ വച്ചുതന്നെ വേര്‍തിരിക്കും, പ്രത്യേകമായി ഇരുത്തും

പനിയുമായി ആശുപത്രിയില്‍ എത്തുന്നവരെ പ്രവേശന കവാടത്തില്‍ വച്ചുതന്നെ വേര്‍തിരിക്കും, പ്രത്യേകമായി ഇരുത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് കൂടി ഉള്‍പ്പെടുത്തുമെന്നും അതിനനുസരിച്ച് ഫീവര്‍ പ്രോട്ടോക്കൊള്‍ പുതുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പനിയുമായി ആശുപത്രിയിലെത്തുന്നവരെ പ്രത്യേകമായി ഇരുത്തുകയും ആശുപത്രി പ്രവേശന കവാടത്തില്‍ വെച്ചുതന്നെ വേര്‍തിരിക്കുകയും ചെയ്യും.

മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കോവിഡ് വ്യാപന കാലത്ത് കൂടുതല്‍ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണങ്ങളായിട്ടുള്ള ഡെങ്കി, എലിപ്പനി, എച്ച് 1 എന്‍ വണ്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്. വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. ടെറസ്, പൂച്ചട്ടികള്‍, വീടിന് ചുറ്റും അലക്ഷ്യമായിടാറുള്ള ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളം ഇടയ്ക്കിടെ നീക്കം ചെയ്യണം. റബര്‍ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തി വെയ്ക്കണം.

എലിപ്പനി എന്ന ലെപ്‌റ്റോ സ്‌പൈറോസിസ് വളര്‍ത്തു മൃഗങ്ങളുടെ മൂത്രത്തിലൂടെയും പകരും. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാല്‍ ഉടനെ വയലില്‍ മേയാന്‍ വിടരുത്. തെരുവ് നായ്ക്കളെ അലഞ്ഞുനടക്കാന്‍ അനുവദിക്കാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായണം. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ കണ്ണുവെട്ടിച്ച് കറങ്ങുന്നതായും ചില വാര്‍ത്തകള്‍ വന്നു. ഇതു രണ്ടും തടയാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. റേഷന്‍ വാങ്ങുമ്പോള്‍ ഇപോസ് മെഷീനിലെ പഞ്ചിങ് ഒഴിവാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com