തിരുവനന്തപുരം : വിവാദങ്ങള്‍ക്കൊടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു. സര്‍ക്കാരുമായി ഇടഞ്ഞ ഡിജിപി ജേക്കബ് തോമസ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പോലും പങ്കെടുത്തില്ല. 35 വർഷത്തെ സർവീസിന് ശേഷമാണ് ജേക്കബ് തോമസ് റിട്ടയർ ചെയ്യുന്നത്. സര്‍വീസിലെ അവസാന ദിനമായ ഇന്നലെ ജേക്കബ് തോമസ് ഓഫീസിലാണ് കിടന്നുറങ്ങിയത്. ഓഫീസില്‍ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം ജേക്കബ് തോമസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സിവില്‍ സര്‍വീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്നാണ് ജേക്കബ് തോമസ് പോസ്റ്റില്‍ കുറിച്ചത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടറായാണ് ജേക്കബ് തോമസിനെ നിയോഗിച്ചത്. കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമെല്ലാം ജേക്കബ് തോമസ് വിജിലന്‍സില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. ജനകീയ പങ്കാളിത്തത്തോടെ വിജില്‍ കേരള പദ്ധതി കൊണ്ടുവന്നു. വിവിധ മേഖലയില്‍ വിജിലന്‍സ് പിടിമുറുക്കിയതോടെ ഐഎഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ജേക്കബ് തോമസിന് നേരെ തിരിഞ്ഞു.
പക്ഷെ സഭക്കകത്തും പുറത്തും മുഖ്യമന്ത്രി ജേക്കബ് തോമസിനെ പിന്തുണച്ചു. ബന്ധുനിയമന പരാതിയില്‍ മന്ത്രി ഇ പി ജയരാജനെതിരെ കേസെടുത്തതോടെയാണ് സര്‍ക്കാരുമായി ഇടയുന്നത്. ുഉന്നത ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ഇടഞ്ഞതോടെ മുഖ്യമന്ത്രിയും ജേക്കബ് തോമസിനെ കൈവിട്ടു. ജേക്കബ് തോമസ് കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെല്ലാം സര്‍ക്കാര്‍ തിരുത്തി. പിന്നാലെ ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയിലായി.
പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് തന്നെ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും നല്‍കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ഐഎംജി ഡയറക്ടറുടെ പദവിയാണ് നല്‍കിയത്. പിന്നീട് സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി ജേക്കബ് തോമസ് മാറി. ഓഖിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സസ്‌പെന്റ് ചെയ്യപ്പെട്ട ജേക്കബ് തോമസ് പിന്നീട് അനുമതിയില്ലാതെ പുസ്‌കങ്ങള്‍ എഴുതിയതിന് വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനായി. രണ്ടു വര്‍ഷം അച്ചക്കടനടപടിയില്‍ പുറത്തുനിന്ന ജേക്കബ് തോമസ് നിയമപോരാട്ടത്തിനൊടുവിലാണ് സര്‍വ്വീസില്‍ തിരികെയെത്തിയത്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍സ്ട്രീസിലാണ് സംസ്ഥാനത്തെ ഏറ്റവും മുതിന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് സര്‍ക്കാര്‍ നിയമനം നല്‍കിയത്. അനുമതിയില്ലാത പുസ്‌കമെഴുതിയ കേസില്‍ വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. രണ്ട് അഴിമതിക്കേസില്‍ പ്രതിയായാണ് ജേക്കബ് തോമസ് വിരമിക്കുന്നത് പൊലീസ് ആസ്ഥാനത്തും ഐപിഎസ് അസോസിയേനും സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങുകളില്‍ നിന്നും ജേക്കബ് തോമസ് വിട്ടുനിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ