'രാഷ്ട്രീയമായി ഇല്ലായ്മചെയ്യുന്നു, അപമാനിച്ച് പുറത്താക്കാൻ ശ്രമം'; സുരേന്ദ്രനെതിരെ പരാതിയുമായി ശോഭ സുരേന്ദ്രൻ

'പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണ്. പാർട്ടിയിൽനിന്ന് പുറത്തേക്കുള്ള വഴിയാണ് അവർ കാട്ടിത്തരുന്നത്'
'രാഷ്ട്രീയമായി ഇല്ലായ്മചെയ്യുന്നു, അപമാനിച്ച് പുറത്താക്കാൻ ശ്രമം'; സുരേന്ദ്രനെതിരെ പരാതിയുമായി ശോഭ സുരേന്ദ്രൻ

കൊച്ചി; ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് കെ സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും അപമാനിച്ച് പുറത്താക്കാനാണ് നീക്കമെന്നും പരാതിയിൽ പറയുന്നു.  ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമാണ് പരാതി നൽകിയിരിക്കുന്നത്. 

പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദേശിക്കുന്നയാൾതന്നെ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യനടത്തുന്നുവെന്ന് കേന്ദ്രനേതൃത്വത്തിനുമുന്നിൽ ഉന്നയിച്ചിട്ടുണ്ട്. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണ്. പാർട്ടിയിൽനിന്ന് പുറത്തേക്കുള്ള വഴിയാണ് അവർ കാട്ടിത്തരുന്നത്. കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായശേഷം അവഗണന നേരിടുന്നവരെ ഒന്നിച്ചുചേർത്ത് ശോഭാ സുരേന്ദ്രൻ അടുത്തിടെ പാർട്ടിക്കുള്ളിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെകൂടി അഭിപ്രായങ്ങൾ പരിഗണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതിനൽകിയത്. 

സംസ്ഥാന ജനറൽസെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താൻ തുടരുമ്പോഴാണ് കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായി ചുമതലയേൽക്കുന്നത്. ഈഴവ-പിന്നാക്ക സമുദായത്തിൽനിന്ന് കുട്ടിയായിരിക്കുമ്പോൾത്തന്നെ പരിവാർപ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ എടുത്തുകാട്ടുന്നുണ്ട്. കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞത്. പാർട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയിൽവരെ ഉണ്ടായിരുന്ന തന്നെ കോർകമ്മിറ്റിയിൽനിന്ന് ഒഴിവാക്കി 2004-ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയിൽ  പറയുന്നു. 

ശോഭയുടെ പരാതിക്കുപിന്നാലെ അസംതൃപ്തരായവരുടെ കൂട്ടായ്മയും നേതൃത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഇപ്പോൾ നടക്കുന്ന അടിച്ചമർത്തലിനെതിരേ കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണതേടാനും ശോഭയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com