പണം തിരികെ നല്‍കി; കുമ്മനം രാജശേഖരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തു തീര്‍പ്പിലേക്ക്

പരാതിക്കാരനായ ഹരികൃഷ്ണന് പ്രതികള്‍ നല്‍കാനുള്ള 28.75 ലക്ഷം രൂപ മടക്കി നല്‍കി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആറന്‍മുള: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. പരാതിക്കാരനായ ഹരികൃഷ്ണന് പ്രതികള്‍ നല്‍കാനുള്ള 28.75 ലക്ഷം രൂപ മടക്കി നല്‍കി. എഫ്‌ഐആര്‍ റദ്ദ് ചെയ്യാനായി ഹരികൃഷ്ണന്‍ ഹൈക്കോടതിയെ  സമീപിക്കും. 

കഴിഞ്ഞ മാസം 21ന് 9 പേരെ പ്രതി ചേര്‍ത്ത് ആറന്‍മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയാണ്. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, കോടതിക്ക് പുറത്ത് വിഷയം തീര്‍ക്കാന്‍ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. 

21ാം തീയതി നല്‍കിയ പരാതിക്ക് അധാരമായ സംഭവങ്ങള്‍ ഒന്നും രണ്ടും പ്രതികളുമായി സംസാരിച്ച് ധാരണയിലെത്തുകയും, കിട്ടാനുണ്ടായിരുന്ന മുഴുവന്‍ തുകയും പലിശ സഹിതം തിരികെ ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ താന്‍ പരാതി പിന്‍വലിക്കുന്നതായി ഹരികൃഷ്ണന്‍ ആറന്‍മുള പൊലീസില്‍ നല്‍കിയ കത്തില്‍ പറയുന്നു. 

എന്നാല്‍ കേസ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകും. ഇതേത്തുടര്‍ന്നാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.  

പുതുതായി തുടങ്ങുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരികൃഷണന്‍ കേസ് കൊടുത്തത്. കുമ്മനവും മുന്‍പിഎ പ്രവീണും ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയായിരുന്നു പരാതി. പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com