ജാമ്യാപേക്ഷ തള്ളി; ബിനീഷ് കോടിയേരി അഞ്ച് ദിവസം കൂടി ഇഡി കസ്റ്റഡിയിൽ തുടരും
ബംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന ഇഡിയുടെ ആവശ്യം ബംഗളൂരു സെഷൻസ് കോടതി അംഗീകരിച്ചു. ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരേണ്ടതുണ്ടെന്ന് ഇഡി വ്യക്തമാക്കി. ഇതിനെ തുടർന്നാണ് കാലാവധി നീട്ടിയത്. ചോദ്യം ചെയ്യലുമായി ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
അഞ്ച് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡിയിൽ വയ്ക്കാൻ കോടതി ഇഡിക്ക് അനുമതി നൽകിയത്. ഈ മാസം ഏഴ് വരെയാണ് കസ്റ്റഡി നീട്ടിയത്. ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.
വിശദമായ പരിശോധനകൾക്ക് ശേഷം ഇന്നലെ രാത്രി 9 മണിയോടെ ബിനീഷിനെ ആശുപത്രിയിൽ നിന്നും സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചെയ്യാത്ത കാര്യങ്ങൾ സമ്മതിപ്പിക്കാൻ ഇ ഡി ശ്രമിക്കുന്നതായി മാധ്യമങ്ങളുടെ ചോദ്യത്തിനോട് ബിനീഷ് കോടിയേരി ഇന്നലെ പ്രതികരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സ്‌കാൻ ചെയ്ത് മടങ്ങുമ്പോഴാണ് പ്രതികരണം. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് ബിനീഷിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബിനീഷിനെ കാണാനായി ആശുപത്രിയിൽ സഹോദരൻ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ആശുപത്രിയിൽ വെച്ച് വാക്കുതർക്കമുണ്ടായി. ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകർ പറഞ്ഞു.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
ലഹരിമരുന്ന് കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നൽകി കളളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. മയക്കു മരുന്നു കച്ചവടക്കാരൻ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വൻ തുകകൾ പലപ്പോഴായി ട്രാൻസ്ഫർ ചെയ്തതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ