തിരുവനന്തപുരം : ബംഗലൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തും കണ്ണൂരിലും അടക്കം എട്ടോളം സ്ഥലങ്ങളില്‍ ഒരേസമയം ഇ ഡി പരിശോധന നടത്തുന്നത്.
ബിനീഷിന്റെ ബിനാമി സ്ഥാപനമെന്ന് വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തെ കാര്‍ പാലസ്, ടോറസ് റെമഡീസ്, കെ കെ ഗ്രാനൈറ്റ്‌സ് തുടങ്ങിയവയിലും പരിശോധന നടത്തുന്നുണ്ട്. ബിനീഷിന്റെ സുഹൃത്തുക്കളുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തി. ഇ ഡി സംഘത്തോടൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫുമുണ്ട്.
ബിനീഷിന്റെ സുഹൃത്ത് അബ്ദുൾ ലത്തീഫിന്റെ വീട്ടിലും ഇ ഡി സംഘം റെയ്ഡ് നടത്തി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനസിന്‍റെ തലശ്ശേരിയിലെ വീട്ടിലും ഇ ഡി സംഘം പരിശോധന നടത്തി. കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്നു മുഹമ്മദ് അനസ്.
അനസിൻ്റെ വീടിനു സമീത്തുനിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ രേഖകൾ കണ്ടെത്തി. രേഖകൾ ഭാഗികമായി കത്തിച്ചിരുന്നു. അനസ് സ്ഥലത്തില്ലാത്തതിനാൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇ ഡി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അഭിഭാഷകൻ മടങ്ങി.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയെക്കുറിച്ചും അന്വേഷണസംഘത്തിന് സംശയമുണ്ട്. ബിനീഷിന് നിരവധി ബിനാമികളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ