ബിനീഷിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിക്കുന്നു ; ഇഡിക്കെതിരെ പൊലീസില്‍ പരാതി

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും മരുതംകുഴിയിലെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്
ബിനീഷിന്റെ വീടിന് മുന്നിൽ പൊലീസ് കാവൽ നിൽക്കുന്നു
ബിനീഷിന്റെ വീടിന് മുന്നിൽ പൊലീസ് കാവൽ നിൽക്കുന്നു


തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ബിനീഷ് കോടിയേരിയുടെ ബന്ധുക്കള്‍. ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഇ ഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണ് എന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കി. പൂജപ്പുര സിഐക്കാണ് പരാതി നല്‍കിയത്. വീട്ടിനുള്ളില്‍ തടഞ്ഞുവെച്ച് ബിനീഷിന്റെ കുടുംബാംഗങ്ങളെ ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായും, മാനസികമായി പീഡിപ്പിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

റെയ്ഡ് 24 മണിക്കൂറിലേറെ പിന്നിട്ടതോടെ, അസിസ്റ്റന്റ് കമ്മീഷണര്‍ മരുതംകുഴിയിലെ ബിനീഷിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അതേസമയം ഇ ഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ബിനീഷിന്റെ ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ബിനീഷിന്റെ അമ്മയുടെ സഹോദരിയും കുടുംബവുമാണ് വീട്ടിലെത്തിയത്. ഇവരെ വീട്ടിനകത്തേക്ക് കയറ്റുകയോ, വീട്ടിലുള്ളവരെ കാണാന്‍ അനുവദിക്കുകയോ ചെയ്തില്ല. 

എന്നാല്‍ ഇവര്‍ കൊണ്ടുവന്ന ഭക്ഷണം വീട്ടിലുള്ളവര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിച്ചുനല്‍കി. വീടിന് മുന്നിലെ പ്രതിഷേധം അനുവദിക്കാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. പുറത്തുള്ളവരെ കാണേണ്ടതില്ലെന്ന് വീട്ടിനകത്ത് ഉള്ളവര്‍ അറിയിച്ചതായി ഇഡി സംഘത്തിനൊപ്പം ഉണ്ടായിരുന്ന സിആര്‍പിഎഫ് അറിയിച്ചു. എന്നാല്‍ ഇങ്ങനെ അവര്‍ പറയില്ലെന്നും, ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അതിനിടെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും മരുതംകുഴിയിലെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com