തെരഞ്ഞെടുപ്പ് അടുക്കെ സിപിഐയില്‍ പൊട്ടിത്തെറി; പി എസ് സുപാലിന് സസ്‌പെന്‍ഷന്‍, കാനത്തിനെതിരെ വി എസ് സുനില്‍കുമാര്‍

ജില്ലാ കൗണ്‍സില്‍ യോഗത്തിനിടെ നേതാക്കള്‍ പരസ്പരം വെല്ലുവിളിച്ച സംഭവത്തില്‍ സിപിഐയില്‍ അച്ചടക്ക നടപടി.
തെരഞ്ഞെടുപ്പ് അടുക്കെ സിപിഐയില്‍ പൊട്ടിത്തെറി; പി എസ് സുപാലിന് സസ്‌പെന്‍ഷന്‍, കാനത്തിനെതിരെ വി എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: ജില്ലാ കൗണ്‍സില്‍ യോഗത്തിനിടെ നേതാക്കള്‍ പരസ്പരം വെല്ലുവിളിച്ച സംഭവത്തില്‍ സിപിഐയില്‍ അച്ചടക്ക നടപടി. സംസ്ഥാന കൗണ്‍സില്‍ അംഗം പി എസ് സുപാലിനെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ രാജേന്ദ്രനെ പാര്‍ട്ടി താക്കീത് ചെയ്തു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് നടപടി. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെയാണ് പാര്‍ട്ടിയില്‍ അച്ചടക്ക നടപടി വന്നതെന്നത് ശ്രദ്ധേയമാണ്. 

അതേസമയം, അച്ചടക്ക നടപടിക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ ചോദ്യം ചെയ്തും മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. സുപാലിന് സസ്‌പെന്‍ഷനും രാജേന്ദ്രന് താക്കീതും എന്ന രീതി ശരിയല്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വിമര്‍ശിച്ചു. നടപടി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനം രാജേന്ദ്രന്‍ പാര്‍ട്ടിയെ എ കെ ജി സെന്ററിന്റെ അടിമയാക്കിയെന്ന് പി സന്തോഷ് കുമാര്‍ തുറന്നടിച്ചു. 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊട്ടാരക്കരയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് സുപാലും രാജേന്ദ്രനും നേര്‍ക്കുനേര്‍ വെല്ലുവിളിച്ചത്. സംഭവത്തില്‍ ഇരുവരോടും പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ കെ ഇ ഇസ്മായില്‍ പക്ഷക്കാരനും കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ സുപാല്‍ നല്‍കിയ വിശദീകരണം തള്ളിയ സംസ്ഥാന കൗണ്‍സില്‍, സംസ്ഥാന കാനം രാജേന്ദ്രന്റെ പക്ഷത്തിനൊപ്പം നില്‍ക്കുന്ന രാജേന്ദ്രന്റെ വിശദീകരണം സ്വീകരിക്കുകയായിരുന്നു. 

ജില്ലാ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എന്നിവരുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കാന്‍ കഴിയാതായതോടെയാണ് സിപിഐയില്‍ വിഭാഗീയത രൂക്ഷമായത്. എന്‍ അനിരുദ്ധനെ മാറ്റി സിഎംപി മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ആര്‍. രാജേന്ദ്രനെ സെക്രട്ടറിയാക്കാനുള്ള തീരുമാനത്തെയാണ് ചോദ്യം ചെയ്തതെന്നും നേതൃത്വത്തെയല്ലെന്നുമാണു മറുചേരിയുടെ വാദം.

സമവായമില്ലാതായപ്പോള്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയ്ക്കു സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി വോട്ടെടുപ്പ് ഉണ്ടായി. രണ്ടിടത്തും കാനം പക്ഷത്തിനായി തിരിച്ചടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com