കോഴിക്കോട്: എഴുന്നേറ്റ് വരൂ മോനേ; ഒരു വ്യാഴവട്ടം മുമ്പ് വീടുവിട്ട മകന്റെ നിശ്ചലമായ ശരീരത്തിനു മുന്നിൽനിന്ന് കണ്ണമ്മ ഉറക്കെ കരഞ്ഞു. വനിതാ പൊലീസിന്റെ കൈപിടിച്ച് മോർച്ചറിക്കു പുറത്തിറങ്ങി അവിടെ തറയിലിരുന്ന് അവർ വിങ്ങിപ്പൊട്ടി. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ ചോദിച്ചറിയാനെത്തിയ മാനന്തവാടി മജിസ്ട്രേറ്റിനു മുന്നിൽ നിൽക്കുമ്പോഴും ഏങ്ങലടിച്ചുകൊണ്ടിരുന്നു, അവർ.
മറ്റൊരു മകനായ അഡ്വ. എ. മുരുകനൊപ്പമാണ്, പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച മകനെ അവസാനമായി കാണാൻ ആ അമ്മ എത്തിയത്. ബുധനാഴ്ച രാവിലെ ആറുമണിക്കാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പെരിയകുളം പുതുക്കോൈട്ടയിൽനിന്ന് കണ്ണമ്മയും അഡ്വ. മുരുകനുമുൾപ്പെടെയുള്ളവർ വേൽമുരുകന്റെ മൃതദേഹം കാണാനെത്തിയത്. ബുധനാഴ്ച വൈകീട്ട് 3.45നാണ് ഇവർ മോർച്ചറി പരിസരത്തെത്തി. ആദ്യം മുരുകനെയും അമ്മയെയും അകത്തേക്ക് കയറ്റി വേൽമുരുകന്റെ മുഖം മാത്രം കാണിക്കുകയായിരുന്നു. പിന്നീട് ദേഹം മുഴുവൻ കാണിക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടപ്പോൾ പൊലീസ് അനുവദിച്ചു.
പന്ത്രണ്ടു വർഷമായി വേൽമുരുകന് കുടുംബവുമായി ബന്ധമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ