തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടങ്ങി. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവൻസ് എന്ന നിലയിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ പ്രീ പ്രൈമറി, പ്രൈമറി വിഭാഗം (ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ) കുട്ടികൾക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് അപ്പർ പ്രൈമറി വിദ്യാർഥികൾക്കുള്ള (ആറ് മുതൽ എട്ട് വരെ) കിറ്റുകൾ വിതരണം ചെയ്യും. ധാന്യവും എട്ടിന ഭക്ഷ്യ വസ്തുക്കളുമാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്കുള്ള കിറ്റിൽ യഥാക്രമം രണ്ട് കിലോ, ഏഴ് കിലോ ധാന്യവും (അരി) 308.14 രൂപയ്ക്കുള്ള ഭക്ഷ്യ വസ്തുക്കളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്പർ പ്രൈമറി വിഭാഗക്കാർക്ക് നൽകുന്ന കിറ്റിൽ 10 കിലോ ധാന്യവും 461.90 രൂപയ്ക്കുള്ള ഭക്ഷ്യ വസ്തുക്കളുമാണുള്ളത്.
ചെറുപയർ, കടല, തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ഭക്ഷ്യഎണ്ണ, മൂന്നിനം കറി പൗഡറുകൾ എന്നിവയാണ് ഭക്ഷ്യവസ്തുക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്. സപ്ലൈക്കോയാണ് പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കി സ്‌കൂളുകളിൽ എത്തിക്കുന്നത്. സാമൂഹിക അകലവും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സ്‌കൂളുകളിൽ രക്ഷിതാക്കൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12324 വിദ്യാലയങ്ങളിലെ 2727202 വിദ്യാർഥികൾക്ക് ഭക്ഷ്യ കിറ്റിന്റെ പ്രയോജനം ലഭിക്കും.
കിറ്റുകളുടെ വിതരണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഭക്ഷ്യമന്ത്രി പി തിലോത്തമൻ അധ്യക്ഷനായി. സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം അർഹതപ്പെട്ട ഭക്ഷ്യഭദ്രതാ അലവൻസ് എന്ന നിലയിൽ ഭക്ഷ്യ കിറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ