ക്ഷേത്രങ്ങളിലെ സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ബോണ്ട് ആക്കി മാറ്റും; വരുമാന നഷ്ടം നികത്താന്‍ പുതിയ പദ്ധതി

ക്ഷേത്രങ്ങളിലെ സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ബോണ്ട് ആക്കി മാറ്റും; വരുമാന നഷ്ടം നികത്താന്‍ പുതിയ പദ്ധതി
ക്ഷേത്രങ്ങളിലെ സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ബോണ്ട് ആക്കി മാറ്റും; വരുമാന നഷ്ടം നികത്താന്‍ പുതിയ പദ്ധതി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ കോടതിയുടെ കൂടി അനുമതി നേടിയ ശേഷം റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിച്ച് പലിശ വരുമാനം മുതല്‍ക്കൂട്ടാനാണ് ഒരുങ്ങുന്നത്. വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോര്‍ഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങള്‍, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക.


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ ഉരുപ്പടികളുടെ കണക്കെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. വെള്ളിയുള്‍പ്പെടെയുള്ള ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. 2017ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികള്‍ ആരംഭിച്ചത്. ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും  കണക്കെടുപ്പും ഇത്തരത്തില്‍ പുരോഗമിക്കുന്നു. ഇതിനു പുറമെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മൂവായിരത്തോളം ഏക്കര്‍ സ്ഥലത്ത് ദേവഹരിതം കാര്‍ഷിക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും അനുയോജ്യമായ കൃഷിയാണ് ചെയ്യുന്നത്. നെല്ല്്, മരച്ചീനി, ഫലവൃക്ഷങ്ങള്‍ എന്നിവയ്ക്കു പുറമെ ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള പുഷ്പകൃഷിയും ആരംഭിച്ചിട്ടുണ്ട്.


ഈ സീസണ്‍ മുതല്‍ ശബരിമലയിലെ പ്രസാദങ്ങളായ അരവണ, അപ്പം എന്നിവ തപാല്‍ വകുപ്പുമായി സഹകരിച്ച് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. ശബരിമല ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 27 പ്രമുഖ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ബുക്ക് ചെയ്യാനും കാണിക്കയര്‍പ്പിക്കാനും ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com