സ്വന്തം തെറ്റ് മറയ്ക്കാന്‍ തന്നെ ബലിയാടാക്കി; അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമെന്ന് എം സി കമറുദ്ദീന്‍

തന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍.
സ്വന്തം തെറ്റ് മറയ്ക്കാന്‍ തന്നെ ബലിയാടാക്കി; അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമെന്ന് എം സി കമറുദ്ദീന്‍

കാസര്‍കോട്: തന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്വന്തം തെറ്റ് മറച്ചുവയ്ക്കാന്‍ തന്നെ ബലിയാടാക്കി. തിങ്കളാഴ്ച കേസ് ഹൈക്കോടതിയില്‍ വരുന്നുണ്ട്. എന്നാല്‍ അതിനുപോലും സര്‍ക്കാര്‍ കാത്തുനിന്നില്ല. അറസ്റ്റിന് മുമ്പ് നോട്ടീസ് നല്‍കിയില്ല. തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും എംഎല്‍എ പ്രതികരിച്ചു. 

അതേസമയം, കമറുദ്ദീന്റെ അറസ്റ്റ് ചെയ്ത സമയം രാഷ്ട്രീയപ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് കമറുദ്ദീനെതിരെ ഉള്ളത്. 

77 കേസുകളാണ് കമറുദ്ദീനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചന്തേര സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 115 കേസുകളാണ് നിലവില്‍ എംഎല്‍എക്കെതിരെ ഉള്ളത്. 

ഫാഷന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചനകളുണ്ട്. പൂക്കോയ തങ്ങളെ എസ്പി ഓഫീസിലേക്കു വിളിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍.

15 കോടിയുടെ തട്ടിപ്പു നടന്നതിനു ശക്തമായ തെളിവുകള്‍ കിട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തൃക്കരിപ്പൂര്‍ ചന്തേര പൊലീസ് സ്‌റ്റേഷന്‍, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായാണ് എംഎല്‍എയ്‌ക്കെതിരെ പരാതി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംഎല്‍എയ്‌ക്കെതിരെ പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com