കോഴിക്കോട്: കെഎം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് ഇന്നു തുടരും. ഇന്നലെ 14 മണിക്കൂറോളമാണ് ഷാജിയെ ചോദ്യം ചെയ്തത്. വീട് നിര്‍മ്മാണത്തിന് ഭാര്യവീട്ടില്‍ നിന്ന് പണം നല്‍കിയെന്നും രണ്ട് വാഹനം വിറ്റ പണവും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്നും ഷാജി മൊഴി നൽകി. ബുധനാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ഹാജരാകുമെന്ന് കെ എം ഷാജി അറിയിച്ചു.
എല്ലാ വിവരങ്ങളും ഇഡിയെ ബോധിപ്പിച്ചെന്നും കുറച്ചു രേഖകള്‍ കൂടി കൈമാറുമെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇഡിക്ക് ഗൗരവത്തോടെ ഉത്തരങ്ങള്‍ നല്‍കി. വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് പോലുള്ള കേസുകള്‍ ഇനിയും വരുമെന്നും കെ.എം. ഷാജി പറഞ്ഞു.
കല്‍പ്പറ്റയിലെ സ്വര്‍ണ്ണക്കടയില്‍ പങ്കാളിത്തം ഉണ്ടായിരുന്നെന്നും ജനപ്രതിനിധി ആയശേഷം പങ്കാളിത്തം ഉപേക്ഷിച്ചെന്നും കെ എ ഷാജി എന്‍ഫോഴ്‍സ്‍മെന്‍റിന് നല്‍കിയ മൊഴിയില്‍. അഴീക്കോട് സ്കൂളില്‍ പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ രാവിലെ പത്ത് മണിയോടെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഷാജിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഇന്നലെ ഷാജിയുടെ ഭാര്യ ആശയുടെയും ലീഗ് നേതാവ് ടി ടി ഇസ്മായിലിന്‍റെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. ഷാജിയുടെയും ഭാര്യയുടെയും പേരിലുളള വസ്തുവകകളുടെ വിശദാംശങ്ങളും ബാങ്ക് ഇടപാടുകകളുടെ രേഖകളും ഇഡി ശേഖരിച്ചിട്ടുണ്ട്. അതിനിടെ ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ