പതിമൂന്നുകാരിയെ പീഡിപ്പിച്ചത് സ്വന്തം അച്ഛൻ, പത്താം ക്ലാസുകാരന്റെ പേരു പറഞ്ഞത് ഭീഷണിയെ തുടർന്ന്; വഴിത്തിരിവ്
കണ്ണൂർ: പതിമൂന്നു കാരി പീഡനത്തിന് ഇരയായി ഗർഭിണിയായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സ്വന്തം അച്ഛനാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. ബന്ധുവായ പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞിരുന്നത്. അച്ഛന്റെ ഭീഷണിയെ തുടർന്നാണ് ഇത്തരത്തിൽ മൊഴി നൽകിയത് എന്നും കുട്ടി വ്യക്തമാക്കി. തളിപ്പറമ്പ് കുറുമാത്തൂരിലാണ് മകളെ പീഡിപ്പിച്ച് കൗമാരക്കാരന്റെ തലയിൽ കുറ്റം കെട്ടിവച്ച് തടിയൂരാൻ അച്ഛൻ ശ്രമിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാൾ ലോക്ഡൗണിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.
അച്ഛന്റെ ഭീഷണി ഭയന്നാണ് ആദ്യം കുട്ടി സത്യം തുറന്നു പറയാതിരുന്നത്. 2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുയർത്തി. തുടർന്ന് വനിതാ പൊലീസുകാരും കൗൺസിലിങ്ങ് വിദഗ്ധരും ചേർന്ന് കുട്ടിയോട് വിശദമായി സംസാരിച്ചത്. ഒടുവിൽ പീഡിപ്പിച്ചത് അച്ഛനാണെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു. പലതവണ അച്ഛൻ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടി അച്ഛന്റെ പേര് വെളിപ്പെടുത്തിയതായാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ