സ്‌കൂളുകള്‍ ചെലവു മാത്രമേ ഫീസ് ആയി വാങ്ങാവൂ; ലാഭമുണ്ടാക്കരുത്: ഹൈക്കോടതി

സ്‌കൂളുകള്‍ ചെലവു മാത്രമേ ഫീസ് ആയി വാങ്ങാവൂ; ലാഭമുണ്ടാക്കരുത്: ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ ചെലവു മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം നടക്കുന്ന പശ്ചാത്തലത്തില്‍, ഫീസ് ഇളവ് തേടി വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്. 

ഹര്‍ജികളില്‍ പരാമര്‍ശിക്കുന്ന അണ്‍ എയ്ഡഡ് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ കൃത്യമായ ചെലവ് 17ന് അകം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. ഇതനുസരിച്ച് ഇടാക്കാവുന്ന ഫീസ് തീരുമാനിക്കും. 

സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ സ്‌കൂള്‍ നടത്തിപ്പുവഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുത്. സ്‌കൂളുകള്‍ യഥാര്‍ഥ ചെലവിനെക്കാള്‍ കൂടുതല്‍ തുക വിദ്യാര്‍ഥികളില്‍നിന്നു വാങ്ങില്ലെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു കോടതി പറഞ്ഞു. 

വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന സൗകര്യങ്ങള്‍ക്ക് ആനുപാതികമാണോ ഫീസ് എന്നു വിലയിരുത്താന്‍, കോടതി നേരത്തേ ഫീസ് ഘടനയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ട്യൂഷന്‍ ഫീ, സ്‌പെഷല്‍ ഫീ എന്നിങ്ങനെ ഈടാക്കുന്ന തുക സംബന്ധിച്ചും ചോദിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫീസ് കുറച്ചെന്നായിരുന്നു സ്‌കൂളുകളുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com