തിരുവനന്തപുരം : കോവിഡ് മുക്തരായെങ്കിലും ശാരീരിക പ്രശ്‌നങ്ങളുള്ളവർക്ക് തുടർ ചികിൽസയ്ക്കായി സർക്കാർ പ്രഖ്യാപിച്ച സംവിധാനത്തിന് തുടക്കമായി. പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്ക് പ്രവർത്തന സജ്ജമായി. സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ജാഗ്രതാ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി.
മുഴുവൻ കോവിഡ് മുക്തരുടെയും പട്ടിക തയ്യാറാക്കി ചികിത്സ ഉറപ്പാക്കും. ആദ്യഘട്ടത്തിൽ വ്യാഴാഴ്‌ചയാണ് പ്രവർത്തനം. രോഗികൾ കൂടുന്നതനുസരിച്ച് കൂടുതൽ ദിവസമുണ്ടാകും. കോവിഡ് മുക്തരെ മാസത്തിൽ ഒരിക്കലെങ്കിലും ക്ലിനിക്കുകളിലൂടെയോ ഇ -സഞ്ജീവനി ടെലിമെഡിസിനിലൂടെയോ ബന്ധപ്പെടും. ഇതിനായി ഡോക്‌ടർമാർക്കും ഫീൽഡുതല ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി. കോവിഡ് ഭേദമായവരെ ക്ലിനിക്കിൽ എത്തിക്കുന്നതിന് ആശാ വർക്കർമാരുടെ സേവനം ഉറപ്പുവരുത്തും.
ഗുരുതര രോഗലക്ഷണങ്ങളോടെ എത്തുന്നവരെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ പോസ്റ്റ് കോവിഡ് റഫറൽ ക്ലിനിക്കുകളിലേക്ക് അയക്കും. ഇത്തരം ക്ലിനിക്കുകളിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ