ലൈഫ് മിഷന്‍ അഴിമതി : ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

ശിവശങ്കറെ ചോദ്യം ചെയ്യാതെ കേസന്വേഷണം മുന്നോട്ടു പോകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി
ലൈഫ് മിഷന്‍ അഴിമതി : ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ വിജിലന്‍സ് ചോദ്യം ചെയ്യും. ഇതിനായി അനുമതി തേടി വിജിലന്‍സ് ചൊവ്വാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. 

ശിവശങ്കറെ ചോദ്യം ചെയ്യാതെ കേസന്വേഷണം മുന്നോട്ടു പോകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ലൈഫ് മിഷനിലെ ലോഗ് ബുക്ക് വിജിലന്‍സ് സംഘം ഇന്ന് പരിശോധിക്കും. ലൈഫ് മിഷന്‍ ഓഫീസിലെ വാഹനങ്ങളുടെ യാത്രാരേഖകളും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്. 

സ്വപ്ന സുരേഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 1.05 കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിക്ക് കമ്മിഷനായി ലഭിച്ച തുകയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കമ്മിഷന്‍ തുക ലഭിച്ച കാര്യവും ലോക്കറില്‍ സൂക്ഷിക്കുന്ന കാര്യവും സ്വപ്ന ശിവശങ്കറിനെ അറിയിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ 3.8 കോടി രൂപ യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി ഖാലിദിന് കൈമാറി. ഇതില്‍ ഒരുകോടി 50 ലക്ഷം തനിയ്ക്ക് നല്‍കിയെന്ന് സ്വപ്ന വിജിലന്‍സിനോട് സമ്മതിച്ചിട്ടുണ്ട്. 

ഈ പണം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ് ആറാം തീയതി എസ്ബിഐ ലോക്കറില്‍ 64 ലക്ഷംരൂപ സ്വപ്ന വച്ചു. അന്നുതന്നെ ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ ഓപ്പണ്‍ ചെയ്ത് 36.50 ലക്ഷം രൂപ അതില്‍ വച്ചു. ഈ കൈക്കൂലി ഇടപാടിനെ കുറിച്ചും ലോക്കറിലെ പണത്തെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. പണം ശിവശങ്കറിന് വേണ്ടി സ്വപ്ന വാങ്ങിയെന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം.

ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ സെക്രട്ടേറിയറ്റിലെത്തി വിജിലന്‍സ് സംഘം മൊഴിയെടുത്തു. ശിവശങ്കറുമായി നടത്തിയ സ്വകാര്യ വാട്‌സാപ് ചാറ്റുകളുടെ വിവരങ്ങളും ശേഖരിച്ചു. ലൈഫ് മിഷന്‍ പദ്ധതികളുടെ വിവരങ്ങള്‍ കൈമാറാന്‍ ശിവശങ്കര്‍ നിര്‍ദേശിക്കുന്ന സന്ദേശങ്ങളടക്കം വിജിലന്‍സ് ശേഖരിച്ചതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com