കൽപ്പറ്റ: മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വയനാട് മക്കിയാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എടത്തറ കോളനിയിൽ താമസിക്കുന്ന വെള്ളനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മക്കിയാട് ഞാറലോട് സ്വദേശി തടത്തിൽ കൊച്ച് എന്ന വർഗീസ് (52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. എടത്തറ കോളനിയിലെ വെള്ളന്റെ വീട്ടിൽ വെച്ചായിരുന്നു വാക്ക് തർക്കം. തുടർന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വർഗ്ഗീസ് വെളളന്റെ തലയ്ക്കടിക്കുകയായിരുന്നു.
കണ്ണിന് സമീപം അടിയേറ്റ് വെള്ളന് ഗുരുതര പരിക്കേറ്റു. ബോധരഹിതനായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
പ്രതിക്കെതിരെ കൊലപാതകത്തിനും, പട്ടിക ജാതി പട്ടിക- വർഗ അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. വൈകീട്ട് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മാനന്തവാടി ഡിവൈഎസ്പി എപി ചന്ദ്രൻ, വെള്ളമുണ്ട സിഐ എൻഎ സന്തോഷ്, തൊണ്ടർനാട് എസ്ഐ എയു ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ