കൊച്ചി: അലോപ്പതി ഡോക്‌ടറെന്ന വ്യാജേന രോഗികളെ ചികിത്സിച്ച ഹോമിയോ ഡോക്ടർ പിടിയിൽ. അങ്കമാലി മഞ്ഞപ്ര സെന്റ്. ഫിലോമിനാസ് ക്ലിനിക്കിലെ ഡോക്ടർ അജയ് രാജാണ് പിടിയിലായത്. കൊട്ടാരക്കര സ്വദേശിയായ ഇയാൾ കൊല്ലത്ത് നിന്നാണ് വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്.
ഇന്നലെ ആലുവയിൽ പിടിയിലായ വ്യാജ വനിതാ ഡോക്ടറും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതും കൊല്ലത്തുള്ള ഇതേ സ്ഥലത്ത് നിന്നാണ്. എറണാകുളം എടത്തലയിൽ നിന്നാണ് വ്യാജ വനിതാ ഡോക്ടർ പിടിയിലായത്. മെഡിക്കൽ രജിസ്‌ട്രേഷൻ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചികിത്സ നടത്തിയ റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് (45) അറസ്റ്റിലായത്.
കഴിഞ്ഞ ആറ് മാസമായി ഇവർ എടത്തല കോമ്പാറയിൽ മരിയ ക്ലിനിക് നടത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് എംബിബിഎസ് പൂർത്തിയാക്കിയതെന്നാണ് അവകാശവാദം. എന്നാൽ, ഇവരുടെ മെഡിക്കൽ രജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമെന്ന് കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ