രണ്ട് ദിവസം മുൻപ് പരിചയപ്പെട്ടു; ​ദീപാവലി ആഘോഷിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു; 55 കാരൻ മരിച്ച നിലയിൽ; ദമ്പതികൾ നിരീക്ഷണത്തിൽ

സജീവൻ വിവാഹിതനാണെങ്കിലും ഭാര്യയും 2 മക്കളും ഏറെക്കാലമായി അകന്നു കഴിയുകയാണ്
രണ്ട് ദിവസം മുൻപ് പരിചയപ്പെട്ടു; ​ദീപാവലി ആഘോഷിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു; 55 കാരൻ മരിച്ച നിലയിൽ; ദമ്പതികൾ നിരീക്ഷണത്തിൽ

മൂന്നാർ: അമരാവതി പറങ്കിമാമൂട്ടിൽ സജീവനെ  രണ്ടു ദിവസം മുൻപ് പരിചയപ്പെട്ടയാളുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണം നടന്ന വീട്ടിലെ ദമ്പതികൾ, കൊലപാതകമെന്ന സംശയത്താൽ പൊലീസ് നിരീക്ഷണത്തിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശിയായ ബാലകൃഷ്ണന്റെ വീട്ടിൽ സജീവനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സജീവന്റെ കഴുത്തിൽ മുറിപ്പാടുണ്ട്. ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ പണിക്കെത്തിയ ബാലകൃഷ്ണനെ 2 ദിവസം മുൻപാണ് സജീവൻ പരിചയപ്പെട്ടത്. ദീപാവലിയാഘോഷത്തിന് സജീവനെ ബാലകൃഷ്ണൻ വീട്ടിലേക്കു ക്ഷണിച്ചു. 

വെള്ളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കിൽ പുറത്തേക്കു പോകുന്നതു നാട്ടുകാർ കണ്ടിരുന്നു. ഇന്നലെ പുലർച്ചെ ബാലകൃഷ്ണൻ അയൽവാസികളെ വിളിച്ചുണർത്തി സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോയെന്നു സംശയമുണ്ടെന്നും അറിയിച്ചു. സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. 

പൊലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് കഴുത്തിൽ സംശയാസ്പദമായ വിധത്തിൽ മുറിപ്പാട് കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. കുമളി സിഐ ജോബിൻ ആന്റണി, എസ്ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബാലകൃഷ്ണനും ശാന്തിയും പൊലീസ് നിരീക്ഷണത്തിലാണ്. സജീവൻ വിവാഹിതനാണെങ്കിലും ഭാര്യയും 2 മക്കളും ഏറെക്കാലമായി അകന്നു കഴിയുകയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com