'അഴിയെണ്ണേണ്ടി വരുമെന്ന് ആയപ്പോള്‍ ബഹളം വയ്ക്കുന്നു'; തോമസ് ഐസക്കിനെതിരെ ചെന്നിത്തല 

കിഫ്ബിയില്‍ നടക്കുന്ന അഴിമതി കണ്ടെത്തുകയും ധനമന്ത്രി തോമസ് ഐസക് അഴിയെണ്ണേണ്ടി വരുമെന്നും ആയപ്പോഴാണ് ബഹളം വയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന അഴിമതി കണ്ടെത്തുകയും ധനമന്ത്രി തോമസ് ഐസക് അഴിയെണ്ണേണ്ടി വരുമെന്നും ആയപ്പോഴാണ് ബഹളം വയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയേരിയുടെ മയക്ക് മരുന്ന് കേസെല്ലാം മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ധനമന്ത്രി തോമസ് ഐസക് ഇല്ലാത്ത വിവാദം കുത്തിപ്പൊക്കിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട്് പറഞ്ഞു.

ധനമന്ത്രി രാഷ്ട്രീയ ദുഷ്ടലാക്കിന് വേണ്ടി ഏത് തരംതാണ പ്രതികരണവും നടത്തുമെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടതെന്ന് ചെന്നിത്തല ആരോപിച്ചു. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയില്ലെന്നും തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. 

ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നത്. 2500 കോടിയുടെ പദ്ധതിക്ക് 4500 കോടി ആയി. അത് കിഫ്ബിയുടെ പണമാണ്. അതിന് ഇതുവരേയും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കിഫ്ബിയില്‍ നിന്ന് പണം ലഭ്യമാക്കി 850 കോടി രൂപയുടെ പദ്ധതിയായിരുന്നു കൊച്ചിയിലെ ക്യാന്‍സര്‍ സെന്ററിന് വേണ്ടി നിര്‍മിച്ച കെട്ടിടം. അത് പകുതിക്ക് വെച്ച് ഇടിഞ്ഞ് താഴേക്ക് പോകുകയായിരുന്നു. കിഫ്ബിയെ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. ഇത് നിയമസഭയില്‍ വന്നിട്ടില്ല. അതിന് പകരം അദ്ദേഹം അത് പുറത്ത് ജനങ്ങളോട് പറയുകയാണ് ചെയ്തത്. അതിന് ധനമന്ത്രിക്ക് അവകാശമില്ല. ഇതിലൂടെ നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com