കുമളി: ദീപാവലി ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടിലെത്തിയ വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മാത്രം മുൻപ് പരിചയപ്പെട്ടയാളുടെ വീട്ടിൽ എത്തിയ അമരാവതി പറങ്കിമാമൂട്ടിൽ സജീവൻ(55) ആണ് മരിച്ചത്. ഇയാളുടെ കഴുത്തിൽ മുറിപ്പാടുകളുണ്ട്.
കൊലപാതകം ആണെന്ന സംശയത്തിൽ മരണം നടന്ന വീട്ടിലെ ദമ്പതികളെ പൊലീസ് നിരീക്ഷിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമെ മരണകാരം അറിയാനാവുകയുള്ളെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശിയായ ബാലകൃഷ്ണനെ രണ്ട് ദിവസം മുൻപാണ് സജീവൻ പരിചയപ്പെടുന്നത്. ചക്കപ്പള്ളത്ത് ഏലത്തോട്ടത്തിൽ പണിക്കെത്തിയതായിരുന്നു സജീവൻ.
ദീപാവലി ആഘോഷത്തിനായി സജീവനെ ബാലകൃഷ്ണൻ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ ശനിയാഴ്ച പുലർച്ചയോടെ സജീവൻ എഴുന്നേൽക്കുന്നില്ലെന്നും, ഹൃദയാഘാതം ഉണ്ടായോ എന്ന് സംശയിക്കുന്നതായും പറഞ്ഞ് ബാലകൃഷ്ണൻ അയൽവാസികളുടെ അടുത്തെത്തി. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴുത്തിൽ മുറിപ്പാട് കണ്ടതോടെയാണ് കൊലപാതകമായിരിക്കാം എന്ന സംശയം ഉടലെടുത്തത്. ഡോഗ് സ്ക്വാഡും വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ