കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനുള്ള വിജിലന്‍സിന്റെ നീക്കം ചോര്‍ന്നതായി സൂചന. ഇന്നുരാവിലെ ഇബ്രാഹിംകുഞ്ഞ് പതിവുപോലെ ജനങ്ങലെ കാണുമെന്ന് എംഎല്‍എ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രി പെട്ടെന്ന് ഇബ്രാഹിം കുഞ്ഞ് സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു.
ആശുപത്രിയിലെത്തിയ ഇബ്രാഹിം കുഞ്ഞിനെ അഡ്മിറ്റ് ചെയ്തു. ഇന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന. അറസ്റ്റ് നീക്കം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഉടനടി ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത് എന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.
ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. തിരുവനന്തപുരത്തു നിന്ന് 10 അംഗ വിജിലന്‍സ് സംഘം ഇന്നു രാവിലെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും, വീട്ടില്‍ താന്‍ മാത്രമേ ഉള്ളൂവെന്നും ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ അറിയിച്ചു.
തുടര്‍ന്ന് ആലുവ സ്‌റ്റേഷനില്‍ നിന്നു നാലു വനിത പൊലീസുകാരെ വിളിച്ചു വരുത്തിയ ശേഷമാണ് സംഘം അകത്തു കടന്നു പരിശോധന നടത്തിയത്. അതിനിടെ ഇബ്രാഹിംകുഞ്ഞ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ