ഇബ്രാഹിംകുഞ്ഞിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി ; പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം

പാലം നിര്‍മ്മാണ കരാര്‍ ആര്‍ഡിഎസിന് നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ്
ഇബ്രാഹിംകുഞ്ഞിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി ; പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചത്. 

വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇബ്രാഹിംകുഞ്ഞ് കടുത്ത രോഗബാധിതനാണെന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കോഴ വാങ്ങിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ അറിയിച്ചു. 

അതേസമയം ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. ഇബ്രാഹിംകുഞ്ഞ് വന്‍ നികുതി വെട്ടിപ്പ് നടത്തി. നികുതി വെട്ടിപ്പിന്റെ തെളിവുകള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ലഭിച്ചു. ഇബ്രാഹിംകുഞ്ഞിന് കോഴപ്പണം ലഭിച്ചതായാണ് സംശയമെന്നും വിജിലന്‍സ് പറഞ്ഞു. പാലം നിര്‍മ്മാണ കരാര്‍ ആര്‍ഡിഎസിന് നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി. 

ഇബ്രാഹിംകുഞ്ഞിന്റെ ഇടപാടുകള്‍ സുമിത് ഗോയലുമായി നേരിട്ടായിരുന്നു. ആര്‍ബിഡിസി, കെആര്‍എഫ്ബി,കിറ്റ്‌കോ ഉദ്യോഗസ്ഥരുമായും ഗൂഢാലോചന നടത്തി. ഇബ്രാഹിംകുഞ്ഞിന് ലഭിച്ച കമ്മീഷനെക്കുറിച്ച് അന്വേഷണം തുടരുന്നു. പത്ര അക്കൗണ്ടിലെ 4.50 കോടിയുടെ ഉറവിടം ഇബ്രാഹിംകുഞ്ഞ് വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഈ പണം കമ്മീഷനാണോ എന്നാണ് അന്വേഷിക്കുന്നത്. 

ഇബ്രാഹിംകുഞ്ഞിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് റോഡ് ഫണ്ട് ബോര്‍ഡ് ഉപാധ്യക്ഷനുമായിരുന്നു. പണം അനുവദിച്ചതാ ബോര്‍ഡാണ്. അിനാല്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷയും, ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com