സ്വപ്‌നയുടെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത സ്ഥലവും തീയതിയും കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ഡിജിപിക്ക് കത്ത് നല്‍കി

ശബ്ദസന്ദേശത്തിന്റെ ആധികാരികത, ഇത് വാര്‍ത്താ പോര്‍ട്ടലിന് ലഭിച്ചത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണിക്കണമെന്നും കത്തില്‍ പറയുന്നു
സ്വപ്‌നയുടെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത സ്ഥലവും തീയതിയും കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ഡിജിപിക്ക് കത്ത് നല്‍കി


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖയില്‍ പൊലീസ് അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ്. ഇത് സംബന്ധിച്ച് ഋഷിരാജ് സിങ് ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് കത്ത് നല്‍കി. ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത സ്ഥലം, തീയതി, വ്യക്തി എന്നിവ കണ്ടെത്തണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ശബ്ദസന്ദേശത്തിന്റെ ആധികാരികത, ഇത് വാര്‍ത്താ പോര്‍ട്ടലിന് ലഭിച്ചത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണിക്കണമെന്നും കത്തില്‍ പറയുന്നു. 

സ്വപ്‌നയുടെ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നേരത്തെ ജയില്‍ ഡിഐജി. അജയകുമാറിനെ ഋഷിരാജ് സിങ് ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തുകയും സ്വപ്‌നയുടെ മൊഴിയെടുക്കുകയും ചെയ്തു. ശബ്ദസന്ദേശം ജയിലില്‍വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്നായിരുന്നു വിശദീകരണം.  അതേസമയം, പുറത്തുവന്ന ശബ്ദം തന്റേതാണെന്നും എന്നാല്‍ എപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് ഓര്‍മ്മയില്ലെന്നുമാണ് സ്വപ്‌നയുടെ മൊഴി. ഇക്കാര്യം ഡിഐജിയും സ്ഥിരീകരിച്ചിരുന്നു. 

മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു സ്വപ്‌നയുടെ പേരില്‍വന്ന ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞതായും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com