ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്ന ; സന്ദേശം ജയിലിൽ നിന്നല്ലെന്ന് ഡിഐജി; സൈബർ സെല്ലിന്റെ സഹായം തേടി ; ശബ്ദരേഖയിൽ ഇഡിയും അന്വേഷിക്കുന്നു

ശബ്ദസന്ദേശത്തിൽ അന്വേഷണം നടത്തി ഇന്നുതന്നെ റിപ്പോർട്ട് നൽകാനാണ് ഡിഐജിക്ക് ജയിൽ ഡിജിപിയുടെ  നിർദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തിൽ അന്വേഷണത്തിന് ജയിൽ വകുപ്പ് സൈബർ സെല്ലിന്റെ സഹായം തേടി. ശബ്ദസന്ദേശം വ്യാജമാണോയെന്ന് സൈബർ സെൽ പരിശോധിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. ഇതിന്റെ ആധികാരികത കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് ഋഷിരാജ് പറഞ്ഞു.

അതിനിടെ ശബ്ദ സന്ദേശത്തിൽ അന്വേഷണം നടത്താൻ നിയോ​ഗിച്ച ദക്ഷിണമേഖല ഡിഐജി അജയകുമാർ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു. ശബ്ദ സന്ദേശം ജയിലിൽ നിന്നും പുറത്തുപോയതല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ഡിഐജി അറിയിച്ചു. വിശദമായ റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിക്കുമെന്നും ഡിഐജി അറിയിച്ചു. 

ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്ന തിരിച്ചറിഞ്ഞു. എന്നാൽ എപ്പോൾ റെക്കോഡ് ചെയ്തതാണെന്ന് അറിയില്ലെന്ന് സ്വപ്ന ഡിഐജിക്ക് മൊഴി നൽകി.  ശബ്ദസന്ദേശം പുറത്തുവന്നത് ജയിലിൽ നിന്നല്ലെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശബ്ദസന്ദേശത്തിൽ എൻഫോഴ്സ്മെന്റ് ജയിൽ വകുപ്പിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. 

വിഷയത്തിൽ ഇ ഡി പരിശോധന തുടങ്ങിയിട്ടുണ്ട്. ഈ മാസം 10 നാണ് ഇ ഡി അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയെ ചോദ്യം ചെയ്തത്. ജയിൽ വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഈ സാഹചര്യത്തിൽ കേസന്വേഷണം വഴിതെറ്റിക്കുക ലക്ഷ്യമിട്ടാണോ ശബ്ദസന്ദേശം പുറത്തു വിട്ടതെന്നും ഇ ഡി അന്വേഷിക്കുന്നുണ്ട്. ശബ്ദസന്ദേശത്തിന് പിന്നിലെ പ്രചോദനം എന്താണെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. 

ശബ്ദസന്ദേശത്തിൽ അന്വേഷണം നടത്തി ഇന്നുതന്നെ റിപ്പോർട്ട് നൽകാനാണ് ഡിഐജിക്ക് ജയിൽ ഡിജിപി ഋഷിരാജ് സിങ് നൽകിയിട്ടുള്ള നിർദേശം. സ്വപ്‌ന ജയിലില്‍ വെച്ച് ഫോണ്‍ ചെയ്തത് ഒരു തവണ മാത്രമാണെന്നാണ് വിവരം. സന്ദര്‍ശകരെ കണ്ടത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ്. ഈ സാഹചര്യത്തില്‍ ശബ്ദസന്ദേശം വ്യാജമായി നിര്‍മ്മിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. 

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോ​ഗസ്ഥർ വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു. കോടതിയിൽ ഇഡി കൊടുത്ത റിപ്പോർട്ടിൽ, ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക വിലപേശൽ ചെയ്തുവെന്നാണ് ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞതായും പറയുന്നുണ്ട്. താൻ ഒരിക്കലും മൊഴി നൽകില്ലെന്നു പറഞ്ഞപ്പോൾ ഇനിയും അവർ ജയിലിൽ വരുമെന്നു സമ്മർദം ചെലുത്തുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com