നാല് പേജ് അഭിപ്രായം ആരായാതെ; സിഎജി ആജ്ഞാപിക്കേണ്ട; വിവരങ്ങള്‍ ചോരുന്നത് ഏജിയുടെ ഓഫീസില്‍നിന്നെന്ന് തോമസ് ഐസക്

സിഎജിക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്.
നാല് പേജ് അഭിപ്രായം ആരായാതെ; സിഎജി ആജ്ഞാപിക്കേണ്ട; വിവരങ്ങള്‍ ചോരുന്നത് ഏജിയുടെ ഓഫീസില്‍നിന്നെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സിഎജിക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരാമര്‍ശങ്ങളുടെ നിയമസാധുത സര്‍ക്കാര്‍ പരിശോധിക്കും. അസാധാരണ സാഹചര്യമാണ് സിഎജിയുടെ  റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ളത്. ഇത്  കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണിത്. അതുകൊണ്ട് തന്നെ അസാധാരണ നടപടികളും ഇനി വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. 

കിഫ്ബിയെടുക്കുന്ന മുഴുവന്‍ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്നാണ് എജി പറയുന്നത്. ഇതംഗീകരിക്കാനാകില്ല. കേരള നിയമസഭ പാസാക്കിയതാണ് കിഫ്ബി നിയമം. ഇതിനെതിരായി പൊതുജനാഭിപ്രായം ഉണരണം. തന്റെ പേരിലുള്ള അവകാശലംഘനമൊക്കെ ചെറുത്. അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് കേരളത്തിന്റെ വികസനത്തിന് വരാന്‍ പോകുന്നത്. തനിക്കെതിരായ അവകാശ ലംഘന നോട്ടീസിന് താന്‍ കൃത്യമായി മറുപടി നല്‍കുമെന്ന് ഐസക് പറഞ്ഞു. 

നാല് പേജുള്ള കിഫ്ബിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു ഘട്ടത്തിലും സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടില്ല. സിഎജി ഒരു ഘട്ടത്തിലും ഇക്കാര്യം അറിയിച്ചിട്ടുമില്ല. എജി സര്‍ക്കാരിനെതിരെ നിഴല്‍ യുദ്ധം നടത്തുകയാണ്. മാധ്യമങ്ങള്‍ക്ക് സ്ഥിരമായി എജി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു. ഭരണഘടനാ സ്ഥാപനത്തില്‍ ഇത് ഭൂഷണമല്ല. 11ലെ വാര്‍ത്താകുറിപ്പ് 16ന് പുറത്തുവന്നതില്‍ അസ്വാഭാവികതയെന്നും ധനമന്ത്രി പറഞ്ഞു.

നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് തുറക്കാന്‍ പാടില്ലെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിനുള്ള അവകാശം സര്‍ക്കാരിനുണ്ട്. പോസ്റ്റുമാന്റെ പണിയല്ല ധനമന്ത്രിയുടേത്. ചട്ടലംഘനമാണ് ഇതെന്ന് പറയുന്നതില്‍ ഒരടിസ്ഥാനവുമില്ല. 2018-19 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞുള്ളതല്ല. സര്‍ക്കാരിന് ലഭ്യമാക്കിയിട്ടുള്ള കരട് റിപ്പോര്‍ട്ടില്‍ കിഫ്ബിയെ കുറിച്ച് രണ്ടേ രണ്ട് പാരഗ്രാഫേ ഉള്ളൂ. കിഫ്ബിയുടെ വായ്പയെടുക്കല്‍ ഭരണഘടന വിരുദ്ധമെന്ന് അതിലില്ലായിരുന്നെന്നും ഐസക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com