തൃശൂർ: സൗന്ദര്യ സംരക്ഷണ മേഖലയിലും ഇനി വിയ്യൂർ ജയിലിലെ തടവുകാരുടെ സാന്നിധ്യമുണ്ടാകും. ചപ്പാത്തിയും ബിരിയാണിയും കേക്കുമെല്ലാം ഉണ്ടാക്കി വിൽപ്പന നടത്തി ഹിറ്റായതിന് പിന്നാലെ വിയ്യൂരിൽ തടവുകാർ നടത്തുന്ന ബ്യൂട്ടി പാർലറും തുറന്നു. ചുരുങ്ങിയ ചെലവിൽ മുടിവെട്ടി സുന്ദരനാകണമെങ്കിൽ ഇനി തൃശൂർ വിയ്യൂർ ജയിലിലെത്തിയാൽ മതി. ഒപ്പം ഫേഷ്യൽ ചെയ്ത് ഒന്നു മുഖം മിനുക്കണമെങ്കിൽ അതും സാധിക്കും.
വിയ്യൂർ ജയിൽ കവാടത്തിനോട് ചേർന്നാണ് ജയിൽ വകുപ്പ് ബ്യൂട്ടിപാർലർ തുടങ്ങിയിരിക്കുന്നത്. പരിശീലനം ലഭിച്ച അന്തേവാസികളാണ് തൊഴിലാളികളെല്ലാം. നേരത്തെ മാരകായുധങ്ങൾ കൊണ്ടുനടന്നരുന്നവരുടെ കൈയിൽ ഇപ്പോഴുളളത് കത്രികയും കട്ടിങ് ബ്ലെയ്ഡും. ജയിൽ ഡിഐജി സാം തങ്കയ്യന്റെ മുടിയിൽ പൊലീസ് കട്ടടിച്ച് ഉദ്ഘാടനവും നടത്തി.
നേരത്തെ പൂജപ്പുരയിലും കണ്ണൂരിലും വിജയമായത് കണ്ടാണ് വിയ്യൂരിലും ബ്യൂട്ടി പാർലർ സജ്ജമാക്കിയത്. അഞ്ച് ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിൽ ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുനന്നത്. പുറത്തുളള ബ്യൂട്ടി പാർലറുകളേക്കാൾ ചുരുങ്ങിയ ചെലവിൽ മുടിയും വെട്ടാം മുഖവും മിനുക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ