നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റത്തിൽ വിധി ഇന്ന്  

വിചാരണക്കോടതിക്കെതിരെയുള്ള ഹർജി പരിഗണിച്ച്  വിസ്താരം നിർത്തിവയ്ക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു
നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റത്തിൽ വിധി ഇന്ന്  

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സർക്കാരും നൽകിയ ഹർജിയിൽ ഇന്ന് വിധി. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് ഈ കോടതിയിൽനിന്നും നീതി ലഭിക്കുന്നില്ലെന്നും നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. തന്നെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

കോടതി മുറിയിൽ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാൽപ്പതോളം അഭിഭാഷകരുടെ മുന്നിലാണ് ഇതു നടന്നതെന്നും ഹൈക്കോടതിയിൽ നടിയുടെ അഭിഭാഷകൻ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ അനുവദിച്ചെന്ന് സർക്കാരും ഹൈക്കോടതിയിൽ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുൻവിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സർക്കാർ അറിയിച്ചു. 

രഹസ്യവിചാരണ ചട്ടങ്ങൾ കോടതിയിൽ ലംഘിക്കപ്പെട്ടു. ഇരയെ ക്രോസ് വിസ്താരം ചെയ്യുന്ന ഘട്ടത്തിൽ നാൽപ്പതോളം അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നു. നടിയുടെ അന്തസ്സു കെടുത്തുന്ന  വിധത്തിൽ ചോദ്യങ്ങളുണ്ടായെന്നും പ്രോസിക്യൂഷൻ ഹർജിയിൽ പറഞ്ഞു. വിചാരണക്കോടതിക്കെതിരെയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി കേസിലെ വിസ്താരം നിർത്തിവയ്ക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു. സ്റ്റേ ഇന്ന് അവസാനിക്കും. 

ഇതേ കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രദീപ്കുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറയും. പത്തനാപുരം എംഎൽഎയും ചലച്ചിത്ര താരവുമായ കെ ബി ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറിയാണ് പ്രദീപ്. കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന് കണ്ടെത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com