തിരുവനന്തപുരം : മുഖ്യമന്ത്രിക്കതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തി എന്ന തരത്തിൽ സ്വപ്ന സുരേഷിന്റേതെന്ന പേരിലുള്ള ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിക്ക് കത്ത് നല്കി. ശബ്ദരേഖയില്‍ വ്യക്തത വരുത്താന്‍ പൊലീസും ജയില്‍ വകുപ്പും തയാറാകാത്ത സാഹചര്യത്തിലാണ് നടപടി.
ശബ്ദരേഖയിലെ ആരോപണത്തോടെ പ്രതിരോധത്തിലായ ഇ ഡി നിലപാട് കടുപ്പിച്ചു. ശബ്ദരേഖയുടെ നിജസ്ഥിതി കണ്ടെത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങിന് നൽകിയ കത്തിൽ ഇ ഡി ആവശ്യപ്പെട്ടു. ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ കേസായതിനാല്‍ ഇ.ഡിക്ക് നേരിട്ട് അന്വേഷിക്കാനാവില്ല.
ശബ്ദം സ്വപ്നയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് ജയില്‍ വകുപ്പ് ഡിഐജി അജയകുമാർ ഋഷിരാജ് സിങിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. തന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് മാത്രമേ സ്വപ്ന പറഞ്ഞുള്ളു. അതിനാല്‍ പൊലീസ് അന്വേഷണത്തിലൂടയേ സ്ഥിരീകരിക്കാനാവൂവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇഡിക്ക് ഡിഐജി നൽകിയ റിപ്പോർട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് കൈമാറിയേക്കുമെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ