കണ്ണൂർ: പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഖത്തറിൽനിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രതിയെ തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യമാണ്, പീഡിപ്പിച്ചത് പിതാവാണെന്ന നിർണായക വഴിത്തിരിവിലേക്ക് പൊലീസിനെ നയിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ലോക്ഡൗൺ കാലത്ത് നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയത്. ലോക്ഡൗണിനുശേഷം ഇയാൾ വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചു. ഇയാളുടെ നിർദേശത്തെത്തുടർന്ന്, 2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.
എന്നാൽ, മൊഴിയിലെ വൈരുധ്യം പൊലീസിന് സംശയമുയർത്തിയിരുന്നു. തുടർന്ന് വനിത പൊലീസുകാരും കൗൺസലർമാരും ചേർന്ന് സംസാരിച്ചപ്പോഴാണ് പിതാവ് പലതവണയായി പീഡനത്തിന് ഇരയാക്കിയതായി കുട്ടി വെളിപ്പെടുത്തിയത്. മജിസ്ട്രേറ്റിനു മുന്നിലും പെൺകുട്ടി പിതാവിന്റെ പേര് വെളിപ്പെടുത്തിയതോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ