നീലേശ്വരം: കേരളത്തിലൂടെ ദിവസവും ഓടുന്ന ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്റ്റ് സെപ്ഷ്യൽ (02618) തീവണ്ടിയുടെ നിലവിലുള്ള എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നു. സതേൺ റെയിൽവേ തീവണ്ടി ഷെഡ്യൂൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
നവംബർ 30 മുതലായിരിക്കും മാറ്റം. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീനി (02617) ലേക്ക് പോകുമ്പോൾ നിലവിലുള്ള 47 സ്റ്റേഷനുകളിലും നിർത്തും. എന്നാൽ നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് കേരളത്തിലെ എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകളാണ് ഒഴിവാക്കുന്ന പട്ടികയിലുള്ളത്.
മാത്രമല്ല രാത്രി 11 മുതൽ പുലർച്ചെ നാലുവരെ പ്രധാന സ്റ്റേഷനുകളിൽ മാത്രം നിർത്തിയാൽ മതിയെന്നാണ് തീരുമാനം. ലോക്ക്ഡൗണിന് പിന്നാലെ കേരളത്തിലൂടെ ലോകമാന്യതിലക്-തിരുവനന്തപുരം, നിസാമുദ്ദീൻ-എറണാകുളം എന്നീ പ്രത്യേക തീവണ്ടികളാണ് ഓടിയിരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. നിലവിൽ മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസ് ഓടിയിരുന്ന സമയത്താണ് ഈ തീവണ്ടി ഓടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ