കൊച്ചി: ഓൺലൈൻ സൈറ്റിലൂടെ ഉപയോഗിച്ച കാർ വാങ്ങാൻ പണം നൽകിയ യുവാവ് തട്ടിപ്പിനിരയായി. പറവൂർ പെരുമ്പടന്ന സ്വദേശിയായ എബി പൗലോസ് എന്നയാളാണ് 32,000 രൂപ നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകിയത്. പ്രമുഖ ഓൺലൈൻ സൈറ്റിൽ കണ്ട മാരുതി സ്വിഫ്റ്റ് കാറിനായി നൽകിയ പണമാണ് നഷ്ടപ്പെട്ടത്.
തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാന്റീനിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് കാറിന്റെ ഉടമയാണെന്നുപറഞ്ഞ വ്യക്തി സംസാരിച്ചത്. അമിത്കുമാർ എന്നാണ് ഇയാൾ പേര് പറഞ്ഞത്. ഇയാൾ ഹിന്ദിയിലാണ് സംസാരിച്ചതെന്നും തനിക്ക് ഭാഷ വശമില്ലാത്തതിനാൽ സമീപവാസിയുടെ സഹായത്തോടെയാണ് വിവരങ്ങൾ അറിഞ്ഞതെന്നും എബി പരാതിയിൽ പറഞ്ഞു.
ആർമിയുടെ തിരിച്ചറിയൽ കാർഡ്, ആധാർ, ലൈസൻസ് എന്നിവ അമിത്കുമാർ അയച്ചുകൊടുത്തു. വിഡിയോകോൾ വിളിച്ചപ്പോൾ സംസാരിച്ചെങ്കിലും ക്യാമ്പിൽ നിയന്ത്രണമുണ്ടെന്ന് പറഞ്ഞ് മുഖം കാണിച്ചില്ല. കാർ വാങ്ങാൻ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോൾ കോവിഡ് മൂലം ആരെയും കയറ്റില്ല എന്നായിരുന്നു മറുപടി. കാർ ആർമിയുടെ പാഴ്സൽ വാഹനത്തിൽ അയക്കാം എന്നാണ് അമിത് അറിയിച്ചത്. ആർമി പാഴ്സലിൽ അയച്ച വിവരങ്ങളുടെ രസീതും അയച്ചുകൊടുത്തു. ഇതിനുള്ള തുക ആദ്യം ഗൂഗിൾ പേയിലൂടെ വാങ്ങി. പിന്നീട് പലതവണയായി ഓരോ കാര്യങ്ങൾ പറഞ്ഞ് പണം വാങ്ങി.
പറഞ്ഞ സമയത്ത് കാർ എത്താഞ്ഞിട്ടും 50,000രൂപ കൂടി അയക്കണമെന്ന് ആവശയപ്പെട്ടതോടെയാണ് സംശയം തോന്നിയത്. കാറിന്റെ കൂടുതൽ വിവരങ്ങൾ തേടിയപ്പോൾ വാഹനം കൊട്ടാരക്കര സ്വദേശിയുടേതാണെന്ന് കണ്ടെത്തി. ഇതോടെ തട്ടിപ്പാണെന്ന് വ്യക്തമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ