സര്‍ക്കാര്‍ പിന്മാറി, പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി 

വിവാദമായ പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മറ്റു നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പൊലീസ് നിയമഭേദഗതി വിവാദമായ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു. പൊലീസ് ആക്ടിനെതിരായ ആശങ്കകളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഗണിക്കും. ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദമായ പൊലീസ് നിയമഭേദഗതിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് സര്‍്ക്കാര്‍ പിന്മാറിയത്.

പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതായി മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ചിലരും ജനാധിപത്യം സംരക്ഷിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നവരും ആശങ്ക അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ നിയമഭേദഗതി ഉടന്‍ നടപ്പാക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം പുറത്തുവരുന്നതിന് മുന്‍പ് അവയിലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നു. എകെജി സെന്ററിലുണ്ടായിരുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ചയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്റെ അനുമതിയോ ആവശ്യമില്ല. ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com