'കള്ളന്റെ കൈയിൽ തന്നെ താക്കോൽ കൊടുത്തു'- ക്വാർട്ടേഴ്സിൽ കയറി 30 പവന്റെ ആഭരണങ്ങൾ കവർന്ന കേസിൽ പിടിയിലായത് താമസക്കാരന്റെ സഹോദരൻ!
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd November 2020 07:08 AM |
Last Updated: 23rd November 2020 07:08 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊച്ചി: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ചു കയറി 30 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ താമസക്കാരന്റെ സഹോദരൻ അറസ്റ്റിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ആദായ നികുതി ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത് മൂവാറ്റുപുഴ നെല്ലാട് മുട്ടംതോട്ടിൽ വീട്ടിൽ ജോവി ജോർജാണ് (37) സൗത്ത് പൊലീസിന്റെ പിടിയിലായത്.
ക്വാർട്ടേഴ്സിലെ താമസക്കാരന്റെ ഭാര്യയാണു പരാതി നൽകിയത്. ഇവരുടെ സഹോദരിയുടെ സ്വർണമാണു മോഷണം പോയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- കഴിഞ്ഞ മാസം 29ന് പകൽ പരാതിക്കാരിയും കുടുംബവും മൂവാറ്റുപുഴയിൽ നിർമിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിനു പോയപ്പോഴാണു മോഷണം നടന്നത്. പൂട്ടു പൊളിച്ചിരുന്നില്ല. ഒരാൾ ഹെൽമറ്റ് ധരിച്ചു ക്വാർട്ടേഴ്സിൽ നിന്നു പുറത്തേക്കു പോയതായി അയൽവാസിയുടെ മൊഴി ലഭിച്ചു. ഷർട്ടിന്റെ നിറവും ഹെൽമറ്റിന്റെ അടയാളവും നോക്കി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ഇയാൾ യാത്ര ചെയ്ത സ്‌കൂട്ടറിന്റെ നിറം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണു പ്രതിയിലേക്കെത്തിയത്. ജോവി ജോർജ് മുമ്പ് ഇതേ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നു.
ജോവിക്ക് ഉപയോഗിക്കാൻ നൽകിയ സ്‌കൂട്ടറിന്റെ താക്കോലിനൊപ്പം ക്വാർട്ടേഴ്സിന്റെ താക്കോലുമുണ്ടായിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണു വീടു തുറന്നു മോഷണം നടത്തിയത്. സൗത്ത് എസ്ഐമാരായ വിനോജ്, കലേശൻ, ജോസി എം ജോൺസൺ എന്നിവടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.