തിരുവനന്തപുരം : പൊലീസ് നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനവുമായി സിപിഎം പിബി അംഗം എം എ ബേബി. ഈ വിധത്തില്‍, വിമര്‍ശനം ഉണ്ടാകുന്ന വിധം ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണെന്നും എംഎ ബേബി പറഞ്ഞു.
പോരായ്മ വ്യക്തമായപ്പോള്‍ തന്നെ അതുള്‍ക്കൊണ്ടു കൊണ്ട് മുഖ്യമന്ത്രി തന്നെ പ്രസ്താവിച്ചു, ഇത് നടപ്പാക്കുകയില്ല, ഇത് തിരുത്തുകയാണെന്ന്. പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം സര്‍ക്കാര്‍ പരിഹരിക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.
പൊലീസ് നിയമഭേദഗതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇത് പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. അതിന് മുമ്പ് എന്തു സംഭവിച്ചു എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമാണ് ബേബി മറുപടി നല്‍കിയത്. നിയമഭേദഗതി പിന്‍വലിച്ചല്ലോ എന്നും ബേബി പറഞ്ഞു.
സ്ത്രീകൾക്കെതിരായ അധിക്ഷേപം തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതിക്കെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നുവന്നത്. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതാണ് ഈ നിയമ ഭേദഗതിയെന്നായിരുന്നു വിമര്‍ശനം. ഇതിനെ തുടര്‍ന്ന് സിപിഎം കേന്ദ്രനേതൃത്വം ഇടപെട്ട് നിയമഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ