പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചു ; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം 

പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം : വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കാനും വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അടിയന്തര യോഗം ചേര്‍ന്നാണ് മന്ത്രിസഭ പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. 

പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് സിപിഎം കേന്ദ്രനേതൃത്വം ഇടപെടുകയും നിയമഭേദഗതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് നിയമഭേദഗതി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

പൊലീസ് നിയമഭേഗതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് സര്‍ക്കാര്‍ രാവിലെ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. പൊലീസ് ആക്ടിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കെപിഎ ആക്ടിലെ 118 എ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

118 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിശദമായ വാദം കേള്‍ക്കും.  അതേസമയം പുതിയ ഭേദഗതി അനുസരിച്ച് കേസെടുക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. പുതിയ നിര്‍ദേശം വരുന്നതു വരെ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നാണ് ഡിജിപി നിര്‍ദേശിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com