ഇന്ന് ഡിസ്ചാര്‍ജ് ഇല്ല; സിഎം രവീന്ദ്രന് വിദഗ്ധ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍; നാളെ ഹാജരാകുന്നതില്‍ അനശ്ചിതത്വം

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു
ഇന്ന് ഡിസ്ചാര്‍ജ് ഇല്ല; സിഎം രവീന്ദ്രന് വിദഗ്ധ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍; നാളെ ഹാജരാകുന്നതില്‍ അനശ്ചിതത്വം

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല. വിദഗ്ധ പരിശോധനകള്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കായാണ് രവീന്ദ്രനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് ഇഡി ചോദ്യം ചെയ്യാനിരിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതായി രവീന്ദ്രന്‍ രേഖമൂലം അറിയിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി അറിയിച്ച സാഹചര്യത്തിലാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് നല്‍കിയിരിക്കുന്നത്. രവീന്ദ്രനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാര കേന്ദ്രമെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു. രവീന്ദ്രനെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. സര്‍ക്കാരിനു ആശങ്കയില്ല. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോഴേക്കും മറ്റ് ചില കഥകള്‍ മെനയാന്‍ ചിലര്‍ക്ക് മോഹങ്ങളുണ്ട്. അന്വേഷണ ഏജന്‍സിക്ക് ചില വിവരങ്ങള്‍ അറിയാന്‍ ഉണ്ടാകും. അതുകൊണ്ടായിരിക്കും രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ അയാള്‍ പ്രതിയാകില്ലെന്നുമായിരുന്നു പിണറായിയുടെ വാക്കുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com