കൊച്ചി: പാലാരിവട്ടം പാലം പൊളിക്കൽ പൂർണമായി. ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രവൃത്തികൾക്കൊടുവിലാണ് പാലം പൊളിക്കൽ പൂർത്തിയാവുന്നത്. പാലം പുനർനിർമാണം സമാന്തരമായി നടക്കുന്നു.
ദക്ഷിണേന്ത്യയിൽ ഇത്ര വലിയൊരു കോൺക്രീറ്റ് നിർമിതി പൊളിച്ചുമാറ്റുന്നത് ആദ്യമായാണ്. പാലത്തിന്റെ 19 സ്പാനുകളാണ് പൊളിക്കേണ്ടത്. ഇതിൽ 17 എണ്ണം പൊളിച്ചുമാറ്റി. മധ്യത്തിലേത് ഉൾപ്പെടെ രണ്ട് സ്പാനുകളുടെ നാല് പിയർക്യാപ്പുകൾ പൊളിക്കുന്ന ജോലി ഡിസംബർ പത്തോടെ ആരംഭിക്കും. രണ്ടുമാസം മുമ്പ് തുടങ്ങിയ പൊളിക്കൽ പൂർത്തിയാക്കാൻ രാപ്പകലില്ലാതെ 60 തൊഴിലാളികളാണ് പണിയെടുത്തത്.
പുനർനിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ കീഴിൽ പെരുമ്പാവൂർ ആസ്ഥാനമായ പള്ളാശ്ശേരി എർത്ത് വർക്സാണ് പണി ഏറ്റെടുത്തത്. ഡിഎംആർസി ചീഫ് എൻജിനീയർ ജി കേശവചന്ദ്രൻ മേൽനോട്ടം വഹിച്ചു. ദേശീയപാത 66ൽ ഏറ്റവും ഗതാഗതത്തിരക്കേറിയ ഭാഗത്തെ പാലം പൊളിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നില്ല. രാത്രി ഒമ്പതരക്ക് ശേഷമാണ് ക്രെയിനുകൾ നിലയുറപ്പിക്കാൻ അനുമതി നൽകിയിരുന്നത്.
തുടർന്ന് പാലത്തിന് ഇരുവശത്തുകൂടിയും ഗതാഗതം ഒറ്റവരിയാക്കി. പുലർച്ച ആറിന് മുമ്പ് ക്രെയിനുകൾ മാറ്റണമെന്നും പൊലീസ് നിർദേശിച്ചിരുന്നു. തുടർന്ന് ഗതാഗതം രണ്ടുവരിയാക്കി വാഹനത്തിരക്ക് കുറക്കാൻ വഴിയൊരുക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ